തകർത്തുപെയ്യുന്ന മഴയെപ്പോലും വകവയ്ക്കാതെ, ചായയും വടയും മത്സരിച്ചുകഴിക്കുന്ന ഒരുപറ്റം മനുഷ്യരെ ഉറ്റുനോക്കിക്കൊണ്ട് മാവിൻ ചുവട്ടിലെ ചായപ്പീടികയ്ക്ക് മുന്നിൽ ഒരു മെലിഞ്ഞുണങ്ങിയ നായ നിൽപ്പുണ്ട്.
വയറെല്ലാം ഒട്ടി വാരിയെല്ലുകൾ തെളിഞ്ഞു കാണാം. പീടികയ്ക്ക് തൊട്ടുമുന്നിൽ ആളനക്കമില്ലാതെ ഒരു കാത്തിരിപ്പ് കേന്ദ്രമുണ്ട്. അവിടെ പോയാൽ അവന് മഴനനയാതെ നിൽക്കാമെങ്കിലും അവൻ പീടികയ്ക്ക് മുന്നിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
മഴ ശക്തിയായി പെയ്തിറങ്ങിയിട്ടും അവനിൽ തെല്ലും ഭാവ വ്യത്യാസമില്ല. അവന്റെ ശരീരം അവനറിയാതെ തന്നെ വിറയ്ക്കുന്നുണ്ടെങ്കിലും ആരെങ്കിലും എന്തെങ്കിലും ഇട്ടു കൊടുക്കുന്നതും പ്രതീക്ഷിച്ച് കണ്ണിമ ചിമ്മാതെ അവൻ മനുഷ്യരെ ദയനീയമായി നോക്കുകയാണ്. എന്നാൽ അവരൊന്നും അവനെ കണ്ടമട്ടില്ല. അവർ എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു.
പെട്ടെന്നായിരുന്നു ഒരു കല്ല് എവിടെ നിന്നോ അവന്റെ കാലിൽ തന്നെ വന്നുകൊണ്ടത്. അപ്രതീക്ഷിതമായി കിട്ടിയ ഏറിൽ അവൻ വേദന കൊണ്ട് പുളഞ്ഞു, മുടന്തി മുടന്തിയാണെങ്കിലും ശരവേഗത്തിൽ അവൻ പാതയുടെ മറുവശത്തേക്ക് ഓടി. കുറച്ചു നേരം അവനെ അവിടെയെങ്ങും പിന്നെ കണ്ടില്ല.
എന്നാൽ ചായ പീടികയ്ക്ക് മുന്നിൽ വീണ്ടും ആളുകൾ കൂടിയതോടെ ഒരൽപ്പസമയത്തിന് ശേഷം എവിടെ നിന്നോ പമ്മി പമ്മി അവൻ വീണ്ടും പീടികയ്ക്ക് മുന്നിൽ വന്നു നിന്നു. കാലിലെ വേദനയും മനുഷ്യരോടുള്ള ഭയവുമെല്ലാം അവന്റെ വിശപ്പിന് മുന്നിൽ തോൽവി സമ്മതിച്ചിരിക്കുന്നു.
ഒന്നും സംഭവിക്കാത്ത മട്ടിൽ ഒരൽപ്പം ആഹാരത്തിനായി അവൻ വീണ്ടും മനുഷ്യരെ ദയനീയമായി നോക്കി. അവന്റെ കണ്ണുകൾ ഇരുൾ മൂടിയ അന്തരീക്ഷത്തിലും അശ്രുകണങ്ങളാൽ തിളങ്ങുന്നുണ്ടായിരുന്നു.